09:25pm 02 September 2026
NEWS
മുഖ്യമന്ത്രി വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് കേരള മുസ്ലിം ജമാഅത്ത്
02/09/2026  04:41 PM IST
nila
മുഖ്യമന്ത്രി വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്. കാന്തപുരത്തിന്റെ നിലപാടുകൾ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പുപറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ചരിത്രത്തെയും സംഭവങ്ങളെയും കൃത്യമായി മനസ്സിലാക്കാതെയും പ്രസ്താവനയുടെ സന്ദർഭം പരിഗണിക്കാതെയും മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇസ്ലാമിക ചരിത്രം പരാമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കാന്തപുരത്തിന്റെ നിലപാടുകളെ വിമർശിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.

സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാമർശങ്ങളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും സ്ത്രീകളെ സംബന്ധിച്ച ഇത്തരം സമീപനങ്ങളോട് ശക്തമായ എതിർപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരത്തിന്റെ നിലപാട് 19-ാം നൂറ്റാണ്ടിലേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

നബിദിന റാലികളിലടക്കം സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതുമായി ബന്ധപ്പെട്ടാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലർ വിവാദമായത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കുലറിൽ ഉണ്ടായിരുന്നത്.

അതേസമയം, വിഷയത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരുന്നു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കാന്തപുരത്തെ പൂർണമായി തള്ളാതെയായിരുന്നു പ്രതികരിച്ചത്. സി.പി.എം നേതാക്കളായ ടി.കെ. ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തി. പി.കെ. ശ്രീമതിയുടെയും പി. ജയരാജന്റെയും നിലപാടുകളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img